ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പങ്കെടുക്കാത്തതിനെച്ചൊല്ലി കോൺഗ്രസും കേന്ദ്രസർക്കാരും തമ്മിൽ വാക്പോര്. അമിത് ഷാ സഭയിലെത്താത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. 17 ദിവസമായിട്ട് അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും ഹാജരായിട്ടില്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് ജയ്റാം രമേശിന്റെ വിമർശനം. ഭീഷണിപ്പെടുത്തുന്നവർ യഥാർഥത്തിൽ ഭീരുക്കളാണെന്നും അമിത് ഷാ ഇത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ആഭ്യന്തരമന്ത്രി ഇരുസഭകളിലും എത്താത്തത് അസാധാരണമായ കാര്യമാണ്.
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചും കേന്ദ്ര നേതൃത്വത്തിലെ കാര്യങ്ങൾ സംബന്ധിച്ചും സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഒന്നാമനും രണ്ടാമനും തമ്മിൽ എല്ലാം ശരിയാണോ എന്ന പരിഹാസ ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യം രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. കോൺഗ്രസ് പാർലമെന്റിലെ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും ആഭ്യന്തരമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകാൻ തയാറാണെന്നും റിജിജു പറഞ്ഞു.
സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നാണ് റിജിജുവിന്റെ ആരോപണം. ഇന്നും ഞങ്ങൾ ചർച്ചയ്ക്ക് തയാറായിരുന്നുവെന്ന് പറഞ്ഞു.